Pages

Tuesday, September 29, 2009

വൈലോപ്പിള്ളി കവിത POEMS OF VYLOPPILLY SREEDHARA MENON




അങ്കണത്തൈമാവില്‍നി-ന്നാദ്യത്തെ പഴം വീഴ്‌കെ
അമ്മതന്‍ നേത്രത്തില്‍ നിന്നുതീര്‍ന്നൂ ചൂടു കണ്ണീര്‍..
.നാലുമാസത്തിന്‍മുമ്പിലേറെനാള്‍ കൊതിച്ചിട്ടാ-
ബാലമാകന്ദം പൂവി- ട്ടുണ്ണികള്‍ വിടരവേ....

അങ്കണതൈമാവില്‍ നിന്ന്‌ ആ ആദ്യമാമ്പഴം പൊഴിഞ്ഞിട്ട്‌ വര്‍ഷം 73 ആയി. 1936 ലായിരുന്നു ആ മാമ്പഴം മലയാളിക്കു വീണുകിട്ടിയത്‌.പിന്നീടുള്ള ദശാബ്‌ദങ്ങളില്‍ കാവ്യാസ്വാദകരുടെ കണ്ണില്‍ നിന്ന്‌ ചുടുകണ്ണീര്‍ ചൊരിയിച്ച ഈ മാമ്പഴം ഇന്നും നമുക്കൊരു ദുഃഖസ്‌മൃതിയാണ്‌

ഉണ്ണിക്കൈക്കെടുക്കുവാന്‍ഉണ്ണവായ്‌ക്കുണ്ണാന്‍വേണ്ടി
വന്നതാണീമാമ്പഴംവാസ്‌തവ മറിയാതെ
നീരസംഭാവിച്ചു നീപോയിതെങ്കിലും കുഞ്ഞേ
നീയിതു നുകര്‍ന്നാലേഅമ്മയ്‌ക്കു സുഖമാവൂ

വൈലോപ്പിള്ളിക്കവിതയില്‍ ഏറ്റവും വിശിഷ്‌ടമായത്‌ മാമ്പഴമല്ല എങ്കിലും അതിലെഹൃദയാവര്‍ജകമായ മാതൃദുഃഖം അതിനെ ഏറെ ജനകീയമാക്കി,ജനപ്രിയമാക്കി.

മലയാളത്തില്‍ പില്‍ക്കാലത്ത്‌ ശ്രദ്ധേയരായ അനേകം കവികള്‍ ജനിച്ച വര്‍ഷമാണ്‌ 1911.അവരില്‍ കവിതയുടെ ധ്രുവാന്തരങ്ങളിലിരുന്ന്‌ ഭാഷാസേവനം നടത്തിയവരത്രേ ചങ്ങമ്പുഴയും വൈലോപ്പിള്ളിയും.ഒരു വേള ചങ്ങമ്പുഴയുടെ.....
 കോമള കാന്തപദാവലി ഉണ്ടാകാതിരുന്നെങ്കില്‍ വൈലോപ്പിള്ളിയുടെ കാച്ചിക്കുറുക്കിയ കവിതയും ഉണ്ടാകുമായിരുന്നില്ല എന്നു കരുതാം. മലായളകവിതാസാഹിത്യത്തില്‍ അവ പരസ്‌പരപൂരകമാണ്‌.എറണാകുളം ജില്ലയിലെ കലൂരില്‍ 1911 മെയ്‌ 11 നാണ്‌ വൈലോപ്പിള്ളി ശ്രീധരമേനോന്റെ ജനനം.അച്ഛന്‍ ചേരാനല്ലൂര്‍ കൊച്ചുകുട്ടന്‍ കര്‍ത്താവ്‌. അമ്മ വൈലോപ്പിള്ളില്‍ കളപ്പുരയ്‌ക്കല്‍ നാണിക്കുട്ടിയമ്മ. കാരപ്പാറ സ്‌കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം പിന്നീട്‌ സെന്റ്‌ ആല്‍ബര്‍ട്ട്‌സ്‌ ഹൈസ്‌കൂളില്‍ നിന്ന്‌ സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ അദ്ദേഹം എറണാകുളം മഹാരാജാസ്‌ കോളേജില്‍ ചേര്‍ന്നു പഠിച്ച്‌ സസ്യശാസ്‌ത്രത്തില്‍ ബിരുദം നേടി.അധ്യാപകവൃത്തിയായിരുന്നു വൈലോപ്പിള്ളി പ്രൊഫഷനായി സ്വീകരിച്ചത്‌. 1931 മുതല്‍ മുപ്പത്തഞ്ച്‌ വര്‍ഷക്കാലം സ്‌കൂള്‍ അധ്യാപകനായിരുന്നു അദ്ദേഹം. 1966-ല്‍ ഹെഡ്‌മാസ്റ്ററായി റിട്ടയര്‍ ചെയ്‌തു.1956-ല്‍ തന്റെ 45-ാം വയസ്സില്‍ നെല്ലങ്കര താറ്റാട്ട്‌ വീട്ടില്‍ ഭാനുമതിയമ്മയെവിവാഹം കഴിച്ചു ഈ ദമ്പതികള്‍ക്ക്‌ രണ്ട്‌ ആണ്‍മക്കള്‍.കവിത ഒരു ജീവിതദൗത്യമായി, സജീവസാധനയായി സ്വീകരിച്ച വൈലോപ്പിള്ളി ജീവിതത്തിന്റെ ഏറിയ പങ്കും ഏകനായിരുന്നു. 1956 വരെ അവിവാഹിതനായിക്കഴിഞ്ഞ അദ്ദേഹം 1966-ല്‍ ജോലിയില്‍ നിന്നുവിരമിച്ച ശേഷവും ഏകനായി ജീവിക്കുന്നതില്‍ ആനന്ദം കണ്ടു. തൃശൂരിലെ ദേവസ്വം ക്വാര്‍ട്ടേഴ്‌സില്‍ താമസിച്ചിരുന്ന അദ്ദേഹം തന്റെ ജീവിതത്തില്‍-കാവ്യബാഹ്യമായ ഒന്നിനും പ്രാധാന്യം നല്‍കിയിരുന്നില്ല.

കൊള്ളാന്‍, വല്ലതുമൊന്നുകൊടുക്കാ-
നില്ലാതില്ലൊരു മുള്‍ച്ചെടിയും
ഉദയക്കതിരിനെ മുത്തും മാനവ
ഹൃദയപ്പനി നീര്‍പ്പൂന്തോപ്പില്
‍ആ ഹൃദയങ്ങളിലൂറിത്തെളിയും
സ്‌നേഹമരന്ദത്തുള്ളികളും
വീര്‍പ്പു, വിയര്‍പ്പും കണ്ണീരും ദൈ-
വാര്‍പ്പണമാമുള്‍ ക്കണ്ണീരും
പുല്‍കിത്തെളിനീര്‍തൂകിത്തൂകി
പുതിയ മഴക്കാറ്റൂതുമ്പോള്‍
കായല്‍ച്ചൂളമരങ്ങള്‍ കണക്കെന്‍
കവിതകളുണ്ടതില്‍ മൂളുന്നു.
കടലിലെ വെള്ളക്കാക്കകള്‍ പോലെന്
‍കവിതകളതിലുണ്ടാര്‍ക്കുന്നു.
അവയില്‍ത്തേങ്ങിയലയ്‌ക്കുന്നുണ്ടേ-
ഴാഴികളോളമൊരാഹ്ലാദം

അത്‌ കവിതയില്‍ മുഴുകിപ്പോയ കവിയുടെ ആഹ്ലാദമായിരുന്നു.
1930 കളിലും 40 കളിലും മലയാള സാഹിത്യത്തില്‍ ജ്വലിച്ചുനിന്ന ചങ്ങമ്പുഴക്കാവ്യശൈലിക്ക്‌ പുറം തിരിഞ്ഞു നിന്നുകൊണ്ടാണ്‌ വൈലോപ്പിള്ളി തന്റെ രചന ആരംഭിക്കുന്നത്‌. കണക്കറ്റെഴുതുന്നതിലല്ല കാമ്പുള്ള തെഴുതുന്നതിലാണ്‌ കവിത്വം എന്നദ്ദേഹം സ്വന്തം കവിതകളിലൂടെ പ്രഖ്യാപിച്ചു.പുതുകവികള്‍ ഈയാംപാറ്റകളെപ്പോലെ ചങ്ങമ്പുഴ പ്രസ്ഥാനത്തിലേയ്‌ക്ക്‌ചെന്നടങ്ങിയപ്പോള്‍, അതിന്റെ പ്രണയാതുരമായ കോമള പദങ്ങള്‍ക്ക്‌ അനുബന്ധമെഴുതി കവികളായി പ്രതിഷ്‌ഠനേടുമ്പോള്‍ വൈലോപ്പിള്ളി തിരക്കുകൂട്ടിയില്ല. സാവധാനം തന്റെ കാവ്യപ്രതിഭയുടെ അലകും പിടിയുംഉരച്ചു മിനുക്കുകയായിരുന്നു അദ്ദേഹം. ചങ്ങമ്പുഴയുടെ കാവ്യസമാഹാരങ്ങള്‍ മദനശരങ്ങള്‍ പോലെ ഒന്നിനുപുറകെ ഒന്നായി പുറപ്പെട്ടു കൊണ്ടിരുന്നപ്പോഴുംവൈലോപ്പിള്ളി സുദീര്‍ഘമായ ഒരീറ്റു നോവിലായിരുന്നു. ഒടുവില്‍ 1947-ല്‍ വൈലോപ്പിള്ളിയുടെ ആദ്യകാവ്യ സമാഹാരം പുറത്തുവന്നു. കന്നിക്കൊയ്‌ത്ത്‌ മലയാള കവിതയ്‌ക്ക്‌ ആ കൊയ്‌ത്തിലൂടെ ലഭിച്ചത്‌ പുതിയ ഒരിനം നെന്മണിയായിരുന്നു. അതുവരെ ആരും കൊയ്യാത്ത നെന്മണി.

കൂരിരുട്ടിന്റെ കിടാത്തിയെന്നാല്
‍സൂര്യപ്രകാശത്തിനുറ്റതോഴി
ചീത്തകള്‍ കൊത്തി വലിക്കുകിലും
ഏറ്റവും വൃത്തി, വെടിപ്പെഴുന്നോള്
‍കാക്ക നീ ഞങ്ങളെ സ്‌നേഹിക്കിലും
കാക്കണം സ്വാതന്ത്ര്യമെന്നറിവോള്

‍ആരും ശ്രദ്ധിക്കാത്ത, ശ്രദ്ധിക്കാനൊരുങ്ങാത്ത ഒരു കാവ്യപ്രമേയമായിരുന്നില്ലേ കാക്ക?സുന്ദര വസ്‌തുക്കള്‍തേടി, സുന്ദരഭാവങ്ങള്‍ തേടി കവികള്‍ പരക്കം പാഞ്ഞിരുന്ന ആ സമയത്ത്‌ വൈരൂപ്യത്തിന്റെയും മാലിന്യത്തിന്റെയും പ്രതീകമായ കാക്കയെക്കുറിച്ച്‌ എഴുതിയത്‌ അന്നത്തെ നിലയില്‍ ഒരു കൗതുകമായിരുന്നു. പാടത്തുതേവുന്ന വേട്ടുവ ദമ്പതികളെക്കുറിച്ചും ത്യാഗത്തിന്റെ സാഫല്യത്തെക്കുറിച്ചും അദ്ദേഹം ഇതിലെഴുതി. ജീവിതത്തെയും മരണത്തെയും താരതമ്യപ്പെടുത്തുന്ന കവി മരണത്തിനുതോല്‌പിക്കാനാകാത്ത ജീവിതത്തിന്റെ വെന്നിക്കൊടിയെക്കുറിച്ചെഴുതി
ഹാവിജിഗീഷുമൃത്യുവിന്നാമോ
ജീവിതത്തിന്‍കൊടിപ്പടം താഴ്‌ത്താന്‍...?

കോമള വസ്‌തുക്കള്‍ക്കും പ്രണയനിര്‍ഭരമായ അനുഭവങ്ങള്‍ക്കും അപ്പുറം കവിതയുടെ നാവുകള്‍ ചലിക്കുന്നുണ്ടെന്ന ഈ അറിവ്‌ പക്ഷേ പുതുക്കവികളെ അന്ന്‌ ഏറെയൊന്നും ചലനം കൊള്ളിച്ചില്ല. അവര്‍ ഈ കരുത്തിന്റെ കവിതയെ കയ്യേല്‌കാന്‍ കടന്നു വന്നില്ല.താന്‍ ആരംഭിച്ച ഈ പുതുശൈലിയുടെ കളത്തില്‍ വൈലോപ്പിള്ളി ദീര്‍ഘകാലം ഒറ്റയ്‌ക്ക്‌ തന്നെ കൊയ്‌ത്തും മെതിയും തുടര്‍ന്നു.1947-ല്‍ പുറത്തുവന്ന കന്നിക്കൊയ്‌ത്തിനുശേഷം പ്രസിദ്ധീകൃതമാകുന്ന കൃതി ശ്രീരേഖയാണ്‌. കുടിയൊഴിക്കല്‍, ഓണപ്പാട്ടുകാര്‍, കുന്നിമണികള്‍, വിത്തും കൈക്കോട്ടും, കടല്‍കാക്കകള്‍, കുരുവികള്‍, കൈപ്പവല്ലരി, വിട, മകരക്കൊയ്‌ത്ത്‌, മിന്നാമിന്നി, പച്ചക്കുതിര, മുകുളമാല, കൃഷ്‌ണമൃഗങ്ങള്‍ എന്നീ കവിതാസമാഹാഹാരങ്ങളും ഋഷ്യശൃംഗനും അലക്‌സാണ്ടറും എന്ന നാടകവും കാവ്യലോകസ്‌മരണകള്‍ എന്ന ആത്മകഥയും വൈലോപ്പിള്ളിയുടേതായി അദ്ദേഹത്തിന്റെ കവിതകളുടെ ബ്രഹത്ത്‌ സമാഹാരമായി വൈലോപ്പിള്ളി കവിതകള്‍ എന്ന പുസ്‌തകവും ചരിത്രത്തിലെ ചാരുദൃശ്യം, അന്തിചായുന്നു എന്നീ പുസ്‌തകങ്ങളും പിന്നീട്‌ പ്രസിദ്ധീകൃതമായിട്ടുണ്ട്‌.കന്നിക്കൊയ്‌തിനു പിന്നാലെ 1950 ല്‍ പ്രസിദ്ധീകൃതമാകുന്ന കൃതിയാണ്‌ ശ്രീരേഖ. ശ്രദ്ധേയമായ നിരവിധി കവിതകള്‍ ഉള്‍ക്കൊള്ളുന്ന ഈ സമാഹാരത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട രചന പന്തങ്ങളായിരുന്നു.മാനവസംസ്‌കൃതിയുടെ അനുക്രമ വികസിതമായ പുരോഗതിയാണ്‌ കവി ഈ കവിതയില്‍ അനാവരണം ചെയ്യുന്നത്‌. അറിവിന്റെ തിരികൊളുത്തിയും കലകള്‍ക്ക്‌ ആവേശത്തിന്റെ ചൂടേകിയും ആളിപ്പടര്‍ന്ന ആ പന്തങ്ങള്‍ പക്ഷേവെറും തീപ്പന്തങ്ങളല്ല. പിന്നെ, പോയ്‌ മറഞ്ഞ തലമുറ പകര്‍ന്നു നല്‌കിയ കൈമുതലുകളാണ്‌. ഈടിരിപ്പുകളാണ്‌.
പോയ്‌ മറവാര്‍ന്നവര്‍ ഞങ്ങള്‍ക്കേകീ
കൈമുതലായീ പന്തങ്ങള്
‍ഹൃദയനിണത്താല്‍ തൈലം നല്‌കി
പ്രാണമരുത്താല്‍ തെളിവേകീ
മാനികള്‍ ഞങ്ങളെടുത്തു നടന്നു
വാനിനെ മുകരും പന്തങ്ങള്‍
അസ്‌മദനശ്വര പൈതൃകമാകും
അഗ്നിവിടര്‍ത്തും സ്‌കന്ധങ്ങള്
‍ചോരതുടിക്കും ചെറുകയ്യുകളേ
പേറുക വന്നീ പന്തങ്ങള്‍

എങ്കിലും ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട വൈലോപ്പിള്ളിക്കവിത ഏതെന്ന ചോദ്യത്തിന്‌ കുടിയൊഴിക്കല്‍ എന്നാവും ഉത്തരം. അത്‌ വര്‍ഗ്ഗസമരത്തിന്റെവിഭിന്നമായ ഒരേടാണ്‌ അനാവരണം ചെയ്യുന്നത്‌. കുടിയനായ കുടികിടപ്പുകാരന്റെ കുടി-മദ്യപാനം-ഒഴിപ്പിക്കാന്‍-അവസാനിപ്പിക്കാന്‍-ശ്രമിക്കുന്ന കവിയെ അവന്‍ വര്‍ഗ്ഗശത്രുവായി മുദ്രയടിക്കുന്നു. പിന്നീട്‌ അവനും കൂട്ടരും ചേര്‍ന്ന്‌ കവിയെചവിട്ടിത്തേച്ച്‌ കടന്നുപോകുന്നു. ഒരുപാട്‌ മുള്ളുകള്‍, മുനകള്‍ പരിഹാസവിമര്‍ശനങ്ങള്‍ മൂടിവെച്ചിട്ടുള്ള ഈ ഖണ്‌ഡകാവ്യം പ്രസിദ്ധീകൃതമാകുന്നത്‌ 1952 ഒക്‌ടോബറിലാണ്‌. അതേ വര്‍ഷം തന്നെ വൈലോപ്പിള്ളിയുടെ നാലാമത്തെ കവിതാസമാഹാരം-ഓണപ്പാട്ടുകള്‍-പുറത്തുവന്നു. അനുക്രമ വികസിതമായ ഒരു കാവ്യസംസ്‌കാരമാണ്‌ ഈ എല്ലാകൃതികളിലും നമുക്ക്‌ കാണാനാകുന്നത്‌. ഒന്ന്‌ മറ്റൊന്നിനെക്കാള്‍ മെച്ചം. അടുത്തത്‌അതിലും മെച്ചം, അതായിരുന്നു വൈലോപ്പിള്ളിക്കവിതയുടെ പൊതുവായ രീതി.
പണ്ടുചരിത്രമുദിക്കുംമുമ്പ്‌, മതങ്ങള്‍ കരഞ്ഞുപിറക്കും മുമ്പൊരു
മന്നവര്‍ മന്നന്‍ വാണിതുതന്‍കുട
വാനിനു കീഴിലൊതുങ്ങീവിശ്വം
വന്‍മലപോലൊരുഭൂപന്‍, മന്ത്രികള്‍ കുന്നുകള്‍പോ,
ലവരറിവിന്നുറവിന്‍
വെണ്‍നുരപോല്‍ നറുപുഞ്ചിരി ചിന്നി നിറന്നൊരു വെള്ളത്താടിവളര്‍ന്നോര്.

‍കേരളത്തെ, മലയാളിയെ എന്നും ആവേശം കൊള്ളിച്ച ഒരു ദീപ്‌തസ്‌മൃതിയുടെപുനരാവിഷ്‌കാരമാണ്‌ ഈ കവിത. മഹാബലിയുടെ മിത്തിനെ ഇതിനെക്കാള്‍ ഭംഗിയായി പുനരാവിഷ്‌കരിക്കുന്ന മറ്റൊരു കവിതയുണ്ടാവില്ല. ഇതിനെ ഒരു മിത്തായി മാത്രം എണ്ണി മാറ്റിവെയ്‌ക്കുന്നവരോട്‌ കവി പറയുന്നു.

അതുകള്‍ കിനാവുകളെന്നാം കാലം
കളവുകളെന്നാം ലോകചരിത്രം
ഇവയിലുമേറെ യഥാര്‍ത്ഥം ഞങ്ങളെ
ഹൃദയനമന്ത്രിത സുന്ദര സ്വപ്‌നം

പൗരാണികളായ നന്മകളില്‍ അഭിരമിക്കുന്ന, അതിനെ വാഴ്‌ത്തിപ്പാടാനിച്ഛിക്കുന്നഒരു പാരമ്പര്യ വാദി ഈ കവിയില്‍ ഒളിഞ്ഞിരിക്കുന്നു. ഈ സവിശേഷതയ്‌ക്ക്‌ ഓണപ്പാട്ടുകള്‍ പോലെ തന്നെ വേറെയും നിരവധി ഉദാഹരണങ്ങള്‍ചൂണ്ടിക്കാണിക്കാനുണ്ട്‌. ജലസേചനം, ഉജ്വലമുഹൂര്‍ത്തം തുടങ്ങി പല കവിതകള്‍.വനവാസകാലത്ത്‌, മഹാതപസ്വിനിയായ അനസൂയയെ സന്ദര്‍ശിക്കുന്നസീതാരാമന്മാരെ മുന്‍നിര്‍ത്തി ലൗകിക ജീവിതത്തിന്റെ മഹിമ വാഴ്‌ത്തുകയാണ്‌ ഉജ്വലമുഹൂര്‍ത്തത്തില്‍. ഏതു വ്യോമമാര്‍ഗ്ഗത്തിലാണെങ്കിലും തപസ്സിന്റെ ഏതു ശൃംഗൗന്നത്യത്തിലാണെങ്കിലും ലൗകിക ജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളില്‍ അലിഞ്ഞുചേരാനുള്ള മനസ്സുണ്ടാവുക സ്വാഭാവികമാണെന്ന്‌ കവി ഇതില്‍ സമര്‍ത്ഥിക്കുന്നു.

മണ്ണുനീകാലാകാലംജ്യോതിസ്സിന്‍പഥം താണ്ടി
തന്നുടല്‍ചുളിഞ്ഞോളാമിപുരാതനഭൂമി
ആര്‍ദ്രയായ തന്‍ മക്കള്‍ തന്‍കല്യാണരംഗത്തിങ്കല്‍
ധൂര്‍ത്തടിക്കുവോളല്ലോ സ്വതപഃസുകൃതങ്ങള്
‍ചെറുമീനിണയ്‌ക്കായിസാഗരം തീര്‍പ്പൂമാതാ-
വിരുപൂവിനുവേണ്ടിവസന്തം ചമയ്‌ക്കുന്നു
പുഴുവെ പൂമ്പാറ്റയായുടുപ്പിക്കുന്നുമാനിന്
‍വഴിയേ തിരുമണക്കസ്‌തൂരിമണം ചേര്‍പ്പൂ.

ഗ്രാമീണത, അഥവാ കേരളീയത വൈലോപ്പിള്ളിക്കവിതയിലെ മുഖ്യ ഉപദാനമാണ്‌.ഇളവെയിലില്‍ കുളിച്ചു നില്‌കുന്ന നാട്ടിന്‍പുറത്തുവെച്ചാണ്‌ ഞാന്‍ എന്റെ കവിത മിക്കതും കുറിച്ചത്‌ എന്ന്‌ വൈലോപ്പിള്ളി തന്നെ എഴുതുന്നു. കേരളത്തിലെ നാട്ടിന്‍പുറത്തു ജനിച്ചു വളര്‍ന്നതാണ്‌ തന്റെ കവിതയുടെഏറ്റവും വലിയ ഭാഗ്യം എന്നുകൂടി അദ്ദേഹം രേഖപ്പെടുത്തുന്നു.ഭാഷാന്തരീകരണത്തിനു വഴങ്ങാത്ത തനിക്കേരളീയ ബിംബങ്ങളുംശൈലികളും കാഴ്‌ചകളും വൈലോപ്പിള്ളിക്കവിതയില്‍ സുലഭമാണ്‌. കാവ്യവിഷയങ്ങള്‍ തന്നെ ഏതൊരു ഗ്രാമീണനും സുപരിചിതമായ കാഴ്‌ചവട്ടങ്ങളാണ്‌. ഊഞ്ഞാല്‍, കയ്‌പവല്ലരി, കരിയിലാംപീച്ചികള്‍, കാക്ക, വെള്ളിലവള്ളി, കടല്‍ക്കാക്കകള്‍ തുടങ്ങി എത്രയെത്ര കവിതകളിലാണ്‌ ഈ ഗ്രാമചിത്രങ്ങള്‍കവി വരച്ചിടുന്നത്‌. വാച്യമായ ഈ ഗ്രാമീണ ഭംഗികള്‍ക്കും ലാളിത്യങ്ങള്‍ക്കുമപ്പുറംമറ്റൊരു ദര്‍ശനത്തിന്റെ, വീക്ഷണത്തിന്റെ, കാവ്യാനുഭവത്തിന്റെ നക്ഷത്ര ശോഭകൂടി കവിതയിലാവാഹിക്കാന്‍ കവിക്കാകുന്നു. അതു തന്നെയാണ്‌ വൈലോപ്പിള്ളി കവിതയുടെ കാലാതിവര്‍ത്തിയായ അന്തഃസത്ത.ഓരോ കാലത്തിനും ഓരോ സമൂഹത്തിനും ചേരുന്ന വിശകലനങ്ങള്‍ അതില്‍ നിന്നും നമുക്ക്‌ കണ്ടെടുക്കാനാകുന്നു.
അരനൂറ്റാണ്ടായ്‌ ഞങ്ങള്‍ പണ്ടെങ്ങുംകാണാത്തപോല്
‍അരിയവേദാന്തക്കൈത്തിരിവെട്ടത്താലല്ല
സൗഹൃദനിലാവിനാല്‍സമരത്തീയാല്‍ പാരി-
താകവേ പരന്നൊരു തറവാടായിക്കണ്ടോര്
‍തുടുവെള്ളാമ്പല്‍പ്പൊയ്‌കയല്ല ജീവിതത്തിന്റെ
കടലേ കവിതയ്‌ക്ക്‌ഞങ്ങള്‍ക്കു മഷിപ്പാത്രം.

ഇത്‌ കവിയുടെ മാനിഫെസ്റ്റോ. തൂണിലും തുരുമ്പിലും കവിത കാണുന്ന ക്രാന്തദര്‍ശിത്വം.മാനവപുരോഗതിയുടെ മഹാനായ സ്‌തോതാവായിരുന്നു വൈലോപ്പിള്ളി. പന്തങ്ങള്‍ എന്ന കവിതയെ അതിന്റെ പ്രദര്‍ശനഫലകയായി വിലയിരുത്താം. വേറെയും പല കവിതകളില്‍ ഈ പുരോഗമന വാഞ്‌ഛ തെളിഞ്ഞു കാണുന്നുണ്ട്‌.
എങ്ങു പീനപുരാതനശൈലംഎങ്ങു നമ്മളീ.....
എന്നു പറഞ്ഞ്‌ നിരാശനാകുന്ന പിതാവിനോട്‌:
മര്‍ത്യശക്തിയീ അദ്രിയെവെല്ലും
എന്നുറക്കെപ്പറയുന്ന മകന്‍ മാനവീയമായ കര്‍മ്മ കുശലതയുടെ പ്രതീകമാണ്‌. ഒടുവില്‍ രണ്ടു പാര്‍ശ്വങ്ങളില്‍ നിന്നുകൊണ്ട്‌ മല തുരന്ന അവര്‍ കൂട്ടിമുട്ടുമ്പോള്‍ മകന്‍ വിളിച്ചു ചോദിക്കുന്നു.
അപ്പനെന്നൊച്ചയങ്ങു കേള്‍ക്കാമോ?
അപ്പനേ എനിക്കസ്സലായ്‌ക്കേള്‍ക്കാം.
എന്‍ മകനേ, ഞാന്‍ വിശ്വസിക്കുന്നു
അപ്പന്റെ മറുപടിഇവിടെ മനുഷ്യന്റെ ഇച്ഛാശക്തിയും പുരോഗതിയും പരസ്‌പരാഭിമുഖമായി, പരസ്‌പരപൂരകമായി വര്‍ത്തിക്കുന്നത്‌ നമ്മള്‍ കാണുന്നു.

മാനവപ്രശ്‌നങ്ങള്‍ തന്‍മര്‍മ്മ കോവിദന്മാരേ
ഞാനൊരു വെറും സൗന്ദ-ര്യാത്മക കവി മാത്രംഎന്നെഴുതുന്ന കവി തന്നെ

......ജീവിതത്തിന്റെ കടലേ കവിതയ്‌ക്കു ഞങ്ങള്‍ക്കു മഷിപ്പാത്രം

എന്നും എഴുതുന്നു.ബഹുസ്വരിതമായ വൈലോപ്പിള്ളിക്കവിതയുടെ അന്തരാര്‍ത്ഥം തന്നെയാണ്‌ഇതിലൂടെ വെളിപ്പെടുന്നത്‌. ജീവിതത്തെ അതിന്റെ സമഗ്രഭാവത്തില്‍ കാണുമ്പോള്‍ തന്നെ പ്രകൃതിയിലെ സൗന്ദര്യവും സൗന്ദര്യ രാഹിത്യവുംഒരുപോലെ ആവിഷ്‌കരിക്കുന്നു ഈ കവി. എന്നാല്‍ അത്‌ മറ്റാരെങ്കിലും ആവിഷ്‌കരിച്ചതുപോലെ, കണ്ടെത്തിയതുപോലെ അല്ല ഇവിടെ ആവിഷ്‌കൃതമാകുന്നത്‌. അത്‌ തനതായ വഴിയാണ്‌. കവി വെട്ടിത്തെളിച്ചെടുത്ത സ്വന്തമായ ആവിഷ്‌കാര ശൈലിയുടെ,ദര്‍ശനങ്ങളുടെ വഴി. എങ്കിലും അത്‌ ലാളിത്യത്തിന്റെയും ആര്‍ജ്ജവത്തിന്റെയും മേഖലകള്‍ വിട്ടുപോകുന്നില്ല.

പുളിയില നേര്‍കര മുണ്ടുമടക്കി
പൂവുനിറച്ചാളമ്മാളു

എന്ന മട്ടാണ്‌ തനിക്കിഷ്‌ടം എന്ന്‌ അദ്ദേഹം എഴുതുന്നുമുണ്ട്‌.വായനക്കാരനുഭാരം തോന്നാത്ത മട്ടില്‍ കവിതയുടെ ഭാരം അവനിലേറ്റുന്ന സീദ്ധിവിശേഷം, അത്‌ വൈലോപ്പിള്ളിക്കവിതയുടെ ഒരു ഗുണമാണ്‌.എനിക്കിത്രയേ വേണ്ടൂ എന്നു ചിന്തിച്ചാല്‍ അത്രയേ അതിലുള്ളൂ എന്നു നമുക്കനുഭവപ്പെടും. എനിക്കതിലേറെ വേണം എന്നു ചിന്തിച്ചാല്‍ ആ അധികഭാരം അതില്‍ പ്രകടമാകും.ഉപരിപ്ലവമായ ഒരു സംഗീത ശില്‌പം തേടുന്നവര്‍ക്ക്‌ അത്‌ ലഭിക്കും. സാംസ്‌കാരിക സത്തകളുടെ സ്‌തുതിഗീതങ്ങളാണു വേണ്ടാതെങ്കില്‍ അതുമുണ്ടാകും. അത്യഗാധമായ കാവ്യാനുഭവണാണെങ്കില്‍ അതിനും കുറവില്ല.

കുടുംബജീവിതത്തിന്റെ കൊച്ചു കൊച്ചു രസബിന്ദുക്കള്‍ പകര്‍ന്നുവെയ്‌ക്കുന്ന നിരവധി കാവ്യസന്ദര്‍ഭങ്ങള്‍ വൈലോപ്പിള്ളിക്കവിതയിലുണ്ട്‌. ഉജ്വലമുഹൂര്‍ത്തത്തിലെ മുഖ്യരസം തന്നെ അതാണെന്നു പറയാം. ഊഷരമായ മാതൃത്വത്തിന്റെ വിങ്ങലുകള്‍. അതാണ്‌ അനസൂയയിലൂടെ അവിടെ ആവിഷ്‌കൃതമാകുന്നത്‌.എന്നാല്‍ ഇതില്‍ നിന്നു വ്യത്യസ്‌തമായി ദാമ്പത്യബന്ധത്തിന്റെ അത്യഗാധതലം വരെ സ്‌പര്‍ശിക്കുന്നതാണ്‌ കണ്ണീര്‍പ്പാടം എന്ന കവിത. പൊരുത്തകോടുകളുടെ നാഗരികമായ മൂകശീതസംഗരം ഇതില്‍ കവി വളരെ ഭംഗിയായി ചര്‍ച്ച ചെയ്യുന്നു.പരസ്‌പരം ഒറ്റപ്പെടുന്ന ദമ്പതികളുടെ ചിത്രം,യാഥാര്‍ത്ഥ്യം ഇതിനെക്കാള്‍ ഭംഗിയില്‍ ആവിഷ്‌കരിക്കുക വിഷമം തന്നെ.
നിര്‍ദ്ദയ ലോകത്തില്‍ നാമിരുപേരൊറ്റപ്പെട്ടോര്‍
അത്രയുമല്ലാ തമ്മില്‍ തമ്മിലുമൊറ്റപ്പെട്ടോര്‍
പിറക്കാതിരുന്നെങ്കില്‍ പാരില്‍ നാം സ്‌നേഹിക്കുവാന്‍
വെറുക്കാന്‍ തമ്മില്‍ക്കണ്ടുമുട്ടാതെയിരുന്നെങ്കില്‍

എന്നാണ്‌ അവരുടെ മൗന പ്രാര്‍ത്ഥന.അമ്പലത്തിലേയ്‌ക്കുള്ള യാത്ര എന്ന ഒരു ലഘു സന്ദര്‍ഭത്തിന്റെ ആവിഷ്‌കാരമാണ്‌ ഈ കവിത. എന്നാല്‍ അതില്‍ ഒരു മുഴുവന്‍ ജീവിതത്തിന്റെയുംതാളപ്പിഴകള്‍ പ്രതിഫലിക്കുന്നു. ഒരു മഞ്ഞുതുള്ളിയില്‍ നീലാകാശം പ്രതിഫലിക്കുന്ന മട്ടിലുള്ള ഒരു സമഗ്രപ്രതീതി.

കവിത്രയത്തിനുശേഷം മലയാളകവിതയുടെ ഒറ്റപ്പെട്ട ഗിരിശൃംഗമായിഉയര്‍ന്നു നിന്ന വൈലോപ്പിള്ളി ശ്രീധരമേനോനെ ഏതെങ്കിലും കാവ്യപന്ഥാവിന്റെയോ കവിതാപ്രസ്ഥാനത്തിന്റെയോ ഭാഗമായി കാണാനാവില്ല. മലയാളത്തിന്റെ മലയാളിത്തത്തിന്റെ, മലയാളത്തനിമയുടെ കവിയായാണ്‌ ഇന്നും ഇനിയുള്ള കാലത്തും വൈലോപ്പിള്ളി വിശേഷിപ്പിക്കപ്പെടാവുന്നത്‌. പുരസ്‌കാരങ്ങള്‍ക്കപ്പുറം പുരസ്‌കൃതനായ വൈലോപ്പിള്ളിക്ക്‌ അദ്ദേഹത്തിന്റെ ജീവിതകാലത്ത്‌ മലയാളകവിതയ്‌ക്ക്‌ ലഭിക്കാവുന്ന എല്ലാ പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്‌. സോവ്യറ്റ്‌ ലാന്റ്‌ നെഹ്രു അവാര്‍ഡ്‌, കേന്ദ്ര-കേരളസാഹിത്യ അക്കാഡമി അവാര്‍ഡുകള്‍, വയലാര്‍ അവാര്‍ഡ്‌, മദ്രാസ്‌ ഗവണ്‍മെന്റ്‌ അവാര്‍ഡ്‌, ആശാന്‍ പ്രൈസ്‌, എം.പി. പോള്‍ പ്രൈസ്‌, കല്യാണി കൃഷ്‌ണമേനോന്‍ പ്രൈസ്‌ അങ്ങനെ നിരവധി പുരസ്‌കാരങ്ങള്‍.

നാലു ദശാബ്‌ദത്തിലേറെ നീളുന്ന നിസ്‌തന്ദ്രമായ കാവ്യസാധന. കവിതയ്‌ക്ക്‌ വേണ്ടി ഉഴിഞ്ഞുവെച്ച ഒരു ജീവിതം. അതായിരുന്നു വൈലോപ്പിള്ളിയുടേത്‌.

ഹാവിജിശീഷുമൃത്യുവിന്നാമോ-
ജീവിതത്തിന്‍ കൊടിപ്പടം താഴ്‌ത്താന്‍.

എന്ന്‌ തന്റെ കാവ്യ ജീവിതാരംഭത്തില്‍ തന്നെ എഴുതിയ കവിക്കും ഒടുവില്‍ വിജിഗീഷുമായ മൃത്യുവിന്‌ കീഴടങ്ങേണ്ടിവന്നു. 1985 ഡിസംബര്‍ 22 ന്‌ അദ്ദേഹം അന്തരിച്ചു. എങ്കിലും ആ ജീവിതത്തിന്റെ കൊടിപ്പടം അനന്യമായ നിരവധി കവിതകളിലൂടെ പാറിക്കളിച്ചുകൊണ്ടിരിക്കുന്നു. മലയാളകവിതയുടെ നഷ്‌ടവസന്ത സ്‌മൃതികളിലൊന്നായി അദ്ദേഹം തലമുറകളിലൂടെ ജീവിക്കുന്നു.തന്റെ ഭൗതിക വിയോഗത്തിനുശേഷമുള്ള ഒരു കാലത്തെ കവി ഇങ്ങനെ കാവ്യവല്‌കരിക്കുന്നു.

പുതിയൊരു യുഗമാണത്രേ വന്നുപിറന്നു,
ധര്‍മ്മപ്പെരുമാള്‍ വീണ്ടുംമാനവഹൃദയ
മഹാസിംഹാസന-മാര്‍ന്നവിടുന്നു ഭരിക്കും പോലും
ഞാനൊരു പഴവനിരിക്കില്ലന്നേ-
യ്‌ക്കെങ്കിലുമെന്നെയടക്കിയ മണ്ണിന്
‍മാറിലൊരോമല്‍ പൊന്‍പൂവുണ്ടാം
പൂന്തേനുണ്ണാനൊരു മണി വണ്ടും
ആ മലര്‍നുള്ളിപ്പുതിയൊരു തലമുറ
യങ്ങേപ്പൂക്കള മണിയിച്ചേയ്‌ക്കാം.
ആ മധുവുണ്ടൊരു മണിവണ്ടിവിടെ
ച്ചിറകിന്‍ വീണയില്‍ മീട്ടിപ്പാടാം
ഞാനിന്നിവിടെ പ്പാടും പോലെ.

കവിതയുടെ ഒരു ഞാറ്റുവേല, ഒരു വസന്തോത്സവം. അത്‌ അവസാനിക്കുന്നില്ല. വരും തലമുറകളെയൊക്കെ സുഗന്ധലേപനം നടത്തിക്കൊണ്ട്‌ അത്‌ താളുകളില്‍ വിശ്രമിക്കുന്നു,നാവുകളില്‍ നിറഞ്ഞു വിളങ്ങുന്നു. മലയാളത്തിന്റെ സ്വന്തം ബിംബങ്ങളും പദങ്ങളും ഭാവങ്ങളുമായി ആ മട്ടില്‍ വിശിഷ്‌ടമായ കാവ്യാനുഭവം പകര്‍ന്നു വെച്ചുപോയ മഹാകവേ,അങ്ങേയ്‌ക്ക്‌ നമസ്‌കാരം

ചൊന്നേന്‍ : കൈരളി നിന്നാല്‍ നാടിതു
മുന്നേ ഞങ്ങള്‍ക്കൊന്നല്ലോ.
അബ്‌ദശതങ്ങളിലമൃതം പാറ്റിയ
മുത്തു ചിലങ്ക കുലുക്കീനീ
ഹൃദ്യസഹിഷ്‌ണുതയില്‍ സമ്പന്നം
ശുദ്ധം സരസം, ശാലീനം
അമ്മഴുവാണവലംബം ഞങ്ങള്
‍ക്കിമ്മലനാട്ടിന്നടയാളം (അച്ഛന്റെ വെണ്‍മഴു)

5 comments:

  1. nannayi
    ee lekhanam malayalakavitha yil post cheyyumo?
    regards
    p.a.anish
    www.malayalakavitha.ning.com

    ReplyDelete
  2. വളരെ നല്ല ലേഖനം. തീര്‍ച്ചയായും എല്ലാവരും വായിക്കണം. സാര്‍വ ഭൌമനായ കവിയുടെ വാഗ് ധോരണി എല്ലാ കവിതകളിലും തെളിഞ്ഞു കാണാം ... പക്ഷെ വിശിഷ്ടമല്ല എങ്കിലും അമംബഴം തന്നെ ഹൃദ്യം

    ReplyDelete
  3. നന്നായിട്ടുണ്ട്,, ഇനിയും നല്ല രചനകള്‍ ഉണ്ടാവട്ടെ.

    ReplyDelete
  4. ഏറെസ്ഥൂലം, അതിലേറെസൂക്ഷ്മം

    ReplyDelete
  5. Jalasechanam full lyrics evde ninnu kittum.? Pls help

    ReplyDelete