Pages

Friday, March 6, 2015

സ്ഥലനാമങ്ങള്‍, Sthalanamangal

 Prasanth Mithran

http://images.travelpod.com/tw_slides/ta00/9c9/f16/maison-flottante-sur-les-backwaters-de-kerala-ernakulam.jpg
മണ്ണ് അനാദിയായ ഒരു പൈതൃകമാണ്. അത് സ്വന്തം മണ്ണാകുമ്പോള്‍ ഒരു വൈകാരിക പരിവേഷംകൂടി വന്നുചേരുന്നു. അങ്ങനെയാണ് ഇന്ത്യ ഒരു വികാരമായി മാറുന്നത്. അതുപോലെ കേരളവും(Kerala) നമുക്ക് മറ്റൊരു വികാരമാണ്. ഈ പേരുകള്‍ എവിടെനിന്നുണ്ടായി എങ്ങനെയുണ്ടായി എന്നത് കൗതുകകരമായ ഒരറിവും അന്വേഷണവുമാണ്. അത് പലപ്പോഴും ഒരിക്കലും അവസാനിക്കാത്ത തര്‍ക്ക വിതര്‍ക്കങ്ങളുടെ നിമിത്തങ്ങളുമായിരിക്കും. ചേരന്മാരുടെ അളം അഥവാ നിലമാണ് ചേരളവും പിന്നീട് കേരളവുമായതെന്ന് ഒരു നിഗമനമുണ്ട്. അതല്ല, ചേര്‍ അളം അഥവാ ചെളി നിറഞ്ഞ അളമാണ് കേരളമായതെന്ന് മറ്റൊരു നിഗമനമുണ്ട്. അതുമല്ല, പര്‍വ്വതപ്രദേശത്തോട് പിന്നീട് കൂടിച്ചേര്‍ന്ന പ്രദേശമാണ് അഥവാ ചേര്‍ന്ന അളമാണ് ചേരളവും പിന്നീട്

Wednesday, March 4, 2015

പത്മരാജന്‍ P. Padmarajan, Director

http://padmarajan.com/images/pdm_trust_img.jpg

Prasanth Mithran

    ജീവിതത്തിന്റെ അതിശായന മണ്ഡലങ്ങളിലാണ് മിക്കവാറും ചലച്ചിത്രങ്ങള്‍ നിലകൊള്ളുന്നത്. പച്ച ജീവിതമാണെന്നു തോന്നിപ്പിക്കുകയും യഥാര്‍ത്ഥത്തില്‍ അതല്ലാതിരിക്കുകയും ചെയ്യുന്ന ഒരവസ്ഥ അതിനുണ്ട്. ഇങ്ങനെ ജീവിതത്തെ ഒരു സൂപ്പര്‍ലേറ്റീവ് ഡിഗ്രിയില്‍ അവതരിപ്പിക്കുമ്പോള്‍ അതിന്റെ കോണും മുഴകളും ഒത്തു വന്നില്ലെങ്കില്‍ ഒരു ചെടിപ്പുണ്ടാവുക സ്വാഭാവികമാണ്. കലയുടെ അനന്തമണ്ഡലങ്ങളറിയാതെ, കഥാപാത്രങ്ങളുടെ വികസ്വര വ്യക്തിത്വത്തെക്കുറിച്ചു ബോധമില്ലാതെ ചതുരവടിവിലെ ഒരു ഫോര്‍മൂലയില്‍ തിരക്കഥ പടച്ചുവിടുന്ന എഴുത്തു തൊഴിലാളികളുടെ തിരക്കഥകള്‍ പാളിപ്പോകുന്നതും അതുകൊണ്ടാണ്. മറിച്ച് സാഹിത്വത്തെയും ഭാഷയെയും കലായെയും സിനിമയെയും അതിന്റെ വ്യാപ്തിയും സിദ്ധിയുമനുസരിച്ച് സ്വായത്തമാക്കുന്ന ഒരു തിരക്കഥാകൃത്തിന്റെ രചന ജീവിതത്തിന്റെ ഏതു യഥാതഥ മണ്ഡലങ്ങളെയും കവിഞ്ഞു നിന്നാലും വശ്യമായിരിക്കും. ചാമല്ക്കാര പരമായിരിക്കും ഈ മട്ടില്‍ തിരക്കഥയുടെ എല്ലാ സാധ്യതകളും ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കുറച്ചെഴുത്തുകാര്‍ നമുക്കുണ്ട്, ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തില്‍ പ്രധാനപ്പെട്ട ഒരു പേരാണ് പി. പത്മരാജന്‍.

Tuesday, October 25, 2011

MUHAMMED ABDURAHMAN SAHIB

മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍ സാഹിബ്‌ 
"പാടിടട്ടെ സുസ്വതന്ത്രകണ്‌ഠമുയര്‍ത്തെങ്ങള്‍
പാടലമാം നിന്റെ കീര്‍ത്തി തലമുറകള്‍ക്കായി 
എങ്കിലെന്തീഹര്‍ഷ ബിന്ദു തങ്കുമോനിന്‍ കാതില്‍
മംഗളാത്മനേ, മുഹമ്മദ്‌ അബ്‌ദു റഹ്‌മാനേ." ഇന്ത്യാ ചരിത്രത്തില്‍ എന്നും ജാതിയും മതവും നിര്‍ണ്ണായക ഘടകങ്ങായിരുന്നു. ചിലര്‍ ഇതിനെ കുമാര്‍ഗ്ഗങ്ങളിലേയ്‌ക്ക്‌ തിരിച്ചു വിടുമ്പോള്‍ അതിനു തടയിട്ടുകൊണ്ട്‌ അതാതു ജനവിഭാഗങ്ങളില്‍ നിന്നു തന്നെ സുസമ്മതനായ ഒരു നേതാവ്‌, ദേശസ്‌നേഹിയായ നേതാവ്‌ ഉയര്‍ന്നു വരുന്നത്‌ സാധാരണമാണ്‌. അവന്‍ ദേശീയ വികാരമുള്‍ക്കൊണ്ട്‌ ദേശത്തിനാകമാനം പ്രിയങ്കരരായി മാറുന്നു. മുഹമ്മദ്‌ അബ്‌ദുറഹ്‌മാന്‍ സാഹിബിനെക്കുറിച്ചു പറയുമ്പോഴും ഇതുതന്നെ പറയാം. ദേശീയ മുസല്‍മാന്റെ, അല്ലെങ്കില്‍ ദേശീയതയുടെ തന്നെ പ്രതീകമായിരുന്നു അദ്ദേഹം. ഖിലാഫത്ത്‌ കലാപത്തിന്റെ കാലത്തും അതിനു ശേഷവും അക്രമ വിരുദ്ധവും ദേശാഭിമാന പ്രചോദിതവും മതനിരപേക്ഷവുമായ സമീപനങ്ങളിലൂടെയാണ്‌ അദ്ദേഹം മലബാറിന്റെ മനസ്സ്‌ കീഴടക്കിയത്‌.

കൊടുങ്ങല്ലൂരില്‍ അഴിക്കോട്ടെ പ്രമുഖമായ കറുകപ്പാടം തറവാട്ടിലായിരുന്നു അബ്‌ദു റഹ്‌മാന്‍ സാഹിബിന്റെ ജനനം.1898-ല്‍ അഴീക്കോട്‌ പ്രൈമറി സ്‌കുളിലും കൊടുങ്ങല്ലൂര്‍ ഹൈസ്‌കുളിലുമായി സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. തുടര്‍ന്ന്‌ വാണിയമ്പാടിയിലെ മദ്രസഇസ്ലാമിയയില്‍ ചേര്‍ന്നു പഠിച്ചു. തുടര്‍ന്ന്‌ മദ്രാസ്‌ മുഹമ്മദന്‍സ്‌ കോളേജിലും മദ്രാസ്‌ പ്രിസിഡന്‍സി കോളേജിലും ജാമിയ മില്ലിയ യുണിവേഴ്‌സിറ്റിയിലും പഠനം നടത്തി. തുടര്‍ന്ന്‌ കോണ്‍ഗ്രസ്സിലൂടെ ദേശീയ പ്രസ്ഥാനത്തില്‍ സജീവമായി .
മലബാറില്‍ ഖിലാഫത്ത്‌ പ്രസ്ഥാനമാരംഭിക്കുമ്പോള്‍ അതിന്‌ കോണ്‍ഗ്രസ്സിന്റെ പിന്തുണ ഉണ്ടായിരുന്നു. ആ ബ്രിട്ടീഷ്‌ വിരുദ്ധ കലാപത്തിന്റെ ആദ്യഘട്ടത്തില്‍ അബ്‌ദുറഹ്‌മാന്‍ സാഹിബും പങ്കെടുത്തു. അപ്പോഴും അദ്ദേഹത്തിന്റെ വഴി സമാധാനത്തിന്റേതും അഹിംസയുടേതുമായിരുന്നു. ഇതര മതസ്ഥരെ ഒരു വിധത്തിലും ദ്രോഹിക്കുന്ന രീതിയില്‍ സമരമുണ്ടാകാതിരിക്കാന്‍ അദ്ദേഹം നിഷ്‌കര്‍ഷിച്ചു. എന്നാല്‍ ഈ ദേശീയവാദി നേതാക്കള്‍ അറസ്റ്റു ചെയ്യപ്പെടുകയും സമര നേതൃത്വം വിധ്വംസക പ്രവര്‍ത്തകര്‍ കയ്യടക്കുകയും ചെയ്‌തതോടെ ആ ലഹള മറ്റൊരു വഴിയിലേയ്‌ക്ക്‌ നയിക്കപ്പെട്ടു. അതുവഴി മലബാറിലുണ്ടായ സാമൂദായികമായ വിടവ്‌ നികത്തുന്നതില്‍ അബ്‌ദുറഹ്‌ മാന്‍ സാഹിബിന്റെ സംഭാവന മഹത്തരമായിരുന്നു.
ഇസ്ലാം വിശ്വാസികളെ ദേശീയ ധാരയിലേയ്‌ക്കു കൊണ്ടുവരുന്നതിനും അവരുടെ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനും ലക്ഷ്യമിട്ടാണ്‌ 1928 ല്‍ അദ്ദേഹം അല്‍ അമീന്‍ എന്ന പത്രം ആരംഭിക്കുന്നത്‌. ആ വര്‍ഷത്തെ നബി ദിനമായ ഒക്‌ടോബര്‍ 12-ന്‌ പ്രസിദ്ധീകരണമാരംഭിച്ച അല്‍ അമീന്‍ ആദ്യഘട്ടത്തില്‍ ഒരു ത്രൈവാരികയായിരുന്നു. പിന്നീട്‌ 1930 ജൂണ്‍ 25 മുതല്‍ അതൊരു ദിനപത്രമായി പുറത്തുവന്നു തുടങ്ങി. ഇടയ്‌ക്കു നിന്നും വീണ്ടും തുടര്‍ന്നും പ്രവര്‍ത്തിച്ച ഈ പ്രസിദ്ധീകരണം 1933സെപ്‌തംബര്‍ 29 വരെ മാത്രമേ പുറത്തിറങ്ങിയുള്ളൂ.കെ.പി. കേശവ മേനോന്റെ നേതൃത്വത്തില്‍ ആരംഭിച്ച മാതൃഭൂമി പത്രം ലക്ഷ്യംവെച്ചമട്ടിലുള്ള ഒരു ദേശീയോദ്‌ഗ്രഥന ശ്രമം തന്നെയായിരുന്നു അല്‍ അമീനിലുടെ അബ്‌ദു റഹ്‌മാന്‍ സാഹിബും ഉദ്ദേശിച്ചത്‌. അത്തരം ഒരു ലക്ഷ്യത്തിന്‌ സാര്‍ത്ഥകമായ സംഭാവനകള്‍ നല്‌കാന്‍ അല്‍ അമീനും കഴിഞ്ഞു.
1930-ലെ നിയമലംഘന പ്രസ്ഥാനത്തിന്റെ ഭാഗമായി കോഴിക്കോട്ട്‌ ഉപ്പുകുറുക്കാനിറങ്ങിയ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ക്ക്‌ നേതൃത്വം കൊടുത്തത്‌ അബ്‌ദുറഹ്‌മാന്‍ സാഹിബായിരുന്നു. അവിടെ വച്ച്‌ സാഹിബിനെ മര്‍ദ്ദിക്കുകയും അറസ്റ്റ്‌ ചെയ്‌ത്‌ 9 മാസത്തെ തടവിനു ശിക്ഷിക്കുകയും ചെയ്‌തു. വെല്ലൂരിലും ബെല്ലാരിയിലുമായി അദ്ദേഹം ഈ തടവുശിക്ഷ അനുഭവിച്ചു.
ആയിരത്തി തൊള്ളായിരത്തി മുപ്പതുകളുടെ അന്ത്യമായപ്പോഴേയ്‌ക്കും മലബാറിലെ കോണ്‍ഗ്രസ്സില്‍ മുന്നു ഗ്രുപ്പുകള്‍ സജീവമായിത്തീര്‍ന്നിരുന്നു. അബ്‌ദുള്‍ റഹ്‌മാന്‍ സാഹിബിന്റെ നേതൃത്വത്തില്‍ ദേശീയ മുസ്ലീങ്ങള്‍ക്കു മേല്‍ക്കൈയുണ്ടായിരുന്ന ഒരു വിഭാഗം, ഇ.എം.എസ്‌. നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തില്‍ നിലനിന്നിരുന്ന കോണ്‍ഗ്രസ്സ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടി അഥവാ സി.എസ്‌.പി. എന്ന ഇടതുപക്ഷത്തിന്റെ മറ്റൊരു വിഭാഗം, ഗാന്ധിമാര്‍ഗ്ഗികളുടെ മൂന്നമത്തെ വിഭാഗം. ഈ മൂന്നു വിഭാഗങ്ങളും...................

Monday, October 10, 2011

ദ്രാവിഡന്റെ ലിഖിതങ്ങള്‍

6. അത്താണികള്‍

ദ്രാവിഡന്റെ ലിഖിതങ്ങള്‍ എന്ന നോവലിന്റെ 

ആറാം അധ്യായത്തില്‍ നിന്ന്.....



പുലിപിടിച്ച പെണ്ണാള്‍ക്കിതു നൂറ്റിപ്പത്താം ജന്മവത്സരം. അപ്പൂപ്പന്‍ താടിപോലെ പാറിപ്പറക്കുന്ന വെളുത്ത തലമുടി അവള്‍ക്ക്‌ വിശുദ്ധിയുടെ പരിവേഷം ചാര്‍ത്തി.... ഓര്‍മ്മയുടെ അവ്യക്തമായ ചെപ്പേടുകളില്‍ നൂറ്റാണ്ടിന്റെ പഴമ ക്ലാവുപിടിച്ചു കിടന്നു. മറവി ഏറ്റവും പുതിയ അനുഭവങ്ങളെ ഭക്ഷിച്ച്‌ പിന്നോട്ടു പിന്നോട്ടു സഞ്ചരച്ചു. അതിലൂടെ കാലം അവളുടെ വര്‍ത്തമാനത്തില്‍ നിന്ന്‌ ഭൂതത്തിലേയ്‌ക്കു പിന്‍വാങ്ങി. അവസാനം ഓര്‍മ്മക്കൂമ്പാരത്തില്‍ ജീവിതത്തിന്റെ ഒന്നാം കാലം മാത്രം ചിതറിക്കിടന്നു. അതില്‍ മുലച്ചെപ്പുനോക്കി വളര്‍ച്ചയളക്കുന്ന ഒരിളം കന്നത്തിയായി മുതുമുത്തി കൂനിക്കൂടിയിരുന്നു. നാണന്‍ പണിക്കരും കാലന്‍ ചട്ടമ്പിയുമൊക്കെ അവളുടെ ഓര്‍മ്മയുടെ പുറം പോക്കില്‍ ജീര്‍ണിച്ചുകിടന്നു. അവരുടെ അപ്പുപ്പന്മാരുടെ ബാല്യത്തിലാണ്‌ അവളുടെ ഋതുകാലമാരംഭിക്കുന്നത്‌. ഒരു നൂറ്റാണ്ടിന്റെ ജീവിത സഞ്ചാരത്തിനുശേഷം അവള്‍ക്ക്‌ സ്വന്തം പേരുപോലും നഷ്‌ടമായിരിക്കുന്നു. തന്റെ വസന്തം തലമുറകള്‍ക്കു കൈമാറി തന്ത്രസമുച്ചയവുമായി മുതുമുത്തി പാടിക്കൊണ്ടിരുന്നു:
"ആയക്കുമായിരബുമമ്പതുമയ്യുയക്കും
മൂയക്കുമെക്കമുഗുളത്തനികൊള്ള ബേണം
..................................................................................'"
ബന്ധങ്ങളുടെ നനുത്ത കണ്ണികള്‍ രക്തത്തിലൂടെയും ബീജത്തിലൂടെയും കരവാരത്തെ ഓരോ പുരുഷനെയും സ്‌ത്രീയെയും ബന്ധിപ്പിച്ചു. അറിഞ്ഞും അറിയാതെയുമുള്ള ഈ ബന്ധങ്ങളുടെ അത്താണികളാണ്‌ പുലിപിടിച്ച പെണ്ണാളും അവളുടെ കുലജാതകളും.
ജാതിയിലും ജന്മത്തിലും അവര്‍ക്കു കുറവുണ്ടായിരുന്നില്ല. എങ്കിലും അവര്‍ക്കു മുണ്ടുകൊടുക്കാനാരുമുണ്ടായില്ല. മുണ്ടുവാങ്ങാതെ അവര്‍ മുഴുവന്‍ പുരുഷന്മാരെയും വാങ്ങി. അങ്ങനെ അവര്‍ എല്ലാര്‍ക്കും ഭാര്യമാരായി. ഒപ്പം എല്ലാര്‍ക്കും സഹോദരിമാരുമായി.
കരവാരത്തുനിന്ന്‌ പുറംനാട്ടിലേയ്‌ക്കു പോയ ആദ്യത്തെ പെണ്ണ്‌ പുലിപിടിച്ച പെണ്ണാളായിരുന്നു. നൂറ്റാണ്ടോളം പഴകിയ ആ ചരിതത്തിന്റെ അലിഖിത സ്‌മരണകള്‍ കരവാരത്ത്‌ ഇന്നും ശേഷിക്കുന്നു. ഇപ്പോഴുള്ള മലവിള ബംഗ്ലാവ്‌ പണിയുന്ന സമയം. ബംഗ്ലാവിന്റെ അടിസ്ഥാനമുറപ്പിക്കാനുള്ള പാറകീറാനായി തെക്കന്‍ മലയോരത്തു നിന്നും കരിങ്കല്‍പ്പണിക്കാരെ കൊണ്ടുവന്നിരുന്നു. അക്കൂട്ടത്തിലൊരു ചെറുപ്പക്കാരനായിരുന്നു കുഞ്ഞപ്പന്‍. മണ്ണുചുമടിനും മറ്റു പുറം പണിക്കും നിയോഗിക്കപ്പെട്ടവരുടെ കൂട്ടത്തില്‍ ചിന്നയുമുണ്ടായിരുന്നു. പത്തുപതിനാറു വയസ്സുമാത്രം പ്രായമുണ്ടായിരുന്ന അവള്‍ക്ക്‌ കുഞ്ഞപ്പന്‍ ഒരു കൗതുകമായി. നാഴി അരിയുടെ കഞ്ഞിയും നാലുകൈ ചീനിക്കിഴങ്ങിന്റെ പുഴുക്കും ഒരിരിപ്പിനു തിന്നുന്ന കുഞ്ഞപ്പനെ അവള്‍ കണ്ണുകഴയ്‌ക്കുവോളം നോക്കി. ഭക്ഷണവും പണിയും കഴിഞ്ഞ നേരങ്ങളില്‍ അവനും അവളെ നോക്കി.
�ഞ്ഞിന്റെ പെരേല്‌ ലാത്തിരി1 ഞാമ്പരട്ടാ?�
�മേണ്ട2�
�മ്പിന്നാ?�
�നാള ഉച്ചയ്‌ക്ക്‌മ്മേ കല്ല്‌ങ്കൊത്തണ്ട�
�ഉം?�
�മൂന്നാങ്കുന്നിന്റ മേക്ക്‌വയത്ത്‌ യശ്ശിപ്പാറേന്റമ്പട മ്പാ�
മറുപടിക്കു കാക്കാതെ അവള്‍ ഓടിപ്പോയി.
അടുത്ത ദിവസം പണിമുടക്കി ഇരുവരും യക്ഷിപ്പാറയുടെ ചുവട്ടില്‍ ഒത്തുകൂടി.
�ഞ്ഞീ കന്നിമ്പട്ടാ?3�
�ങൂങും�
അവള്‍ നിഷേധാര്‍ത്ഥത്തില്‍ മൂളി. അവന്‍ അവളെ വാരിപ്പിടിച്ചു.
�കയ്യുമ്മേലുമെക്ക കരുങ്കല്ല്‌മ്പോല. ഇന്റെ കാല്‌ മ്മെലേ മ്മറ്റ്‌ം നോങ്കണ്‌4....�
അവള്‍ പറഞ്ഞുകൊണ്ടിരുന്നു.
അവന്റെ കരുത്തുകള്‍ ഏകമുഖമായി. അത്‌ മാര്‍ഗ്ഗം പിളര്‍ന്ന്‌ ലക്ഷ്യം തേടി. അവള്‍ ലക്ഷ്യത്തിലിരുന്ന്‌ ആയം പിടിച്ചു. ഒടുവില്‍ ചില്ലുടഞ്ഞു ചിതറി. അവന്‍ അവളെയും അവള്‍ അവനെയും അമര്‍ത്തിപ്പിടിച്ചു. പിന്നെ പിടി അയഞ്ഞു.
�ഞ്ഞീംമ്പരുവാ5?�
കുഞ്ഞപ്പന്‍ ചോദിച്ചു.
�ഉം�
ഉടുമുണ്ട്‌ കുടഞ്ഞുടുത്തുകൊണ്ട്‌ അവള്‍ ഉറപ്പുകൊടുത്തു.
മൂന്നാങ്കുന്നിന്റെ പടിഞ്ഞാട്ട്‌ അവര്‍ നിരന്തരം സംഗമിച്ചു.
ഒരു ദിവസം കുഞ്ഞപ്പന്‍ അവളോടു പറഞ്ഞു.
�എന്‌ക്കിഞ്ഞീം കല്ല്‌മ്പണീന്‌ വയ്യ..�
അവള്‍ അവന്റെ വയറില്‍ വയറമര്‍ത്തി കമിഴ്‌ന്നുകിടന്നു.
�ഞാമ്പോവ്‌ം�
�അപ്പഞാം?�
അവള്‍ക്കവന്റെ പരുക്കന്‍ കയ്യും ഉടലും മതിയായിരുന്നില്ല.
�ഞീയുമ്പാ6�
�ഉം�
മലവിള ബംഗ്ലാവിന്റെ ആരൂഢം കയറ്റും മുമ്പുതന്നെ അവര്‍ തെക്കന്‍ മലകളിലേയ്‌ക്കു യാത്രയായി. ഒന്നരവാവിന്റെ ഇടവേള മുഴുവന്‍ കരവാരത്ത്‌ അത്‌ വാര്‍ത്തയായിരുന്നു. മൂന്നുവാരം കഴിഞ്ഞപ്പോള്‍ കരവാരം അവളെ മറന്നു.
വര്‍ഷങ്ങള്‍ക്കുശേഷം ശരീരമാകെ മുറിവുണങ്ങിയ വടുക്കളുമായി അവള്‍ ഒറ്റയ്‌ക്ക്‌ മടങ്ങിവന്നു.
�ഞ്ഞീ ഏദ്‌, കൊമ്പലേ7?�
വീട്ടിലെത്തിയ ചിന്നയോട്‌ അവളുടെ തന്ത ചോദിച്ചു.
�അപ്പാ, ഞാം നിങ്ങേന്റ മോള്‌.�
അടുത്ത കുടിയിലുള്ളവരെല്ലാം ചുറ്റും കൂടി.
�ഏമ്പെണഞ്ഞ്‌ മ്പെണ്ണേ?�
അവര്‍ ചോദ്യമാരംഭിച്ചു.
�മ്പുലിമ്പിടിച്ച്‌...�
�അവം, നെന്റ ചെര്‍ക്കം8 എമ്പട?�
�മ്പുലിതിന്ന്‌...�
അപ്പോഴേയ്‌ക്കും കരവാരത്തിന്‌ അവളുടെ പേരുകൈവിട്ടുപോയി. അവര്‍ അവളെ പുലിപിടിച്ച പെണ്ണാളെന്ന്‌ വിളിച്ചു. കരകടന്നു പോയി മടങ്ങിവന്ന അവളെത്തേടി കരക്കാര്‍ വന്നു.
അവള്‍ നിറഞ്ഞു പെറ്റു. അവളും മക്കളും കരവാരത്ത്‌ പുതിയൊരു പരമ്പര തീര്‍ത്തു. താലിവാങ്ങാതെ അവര്‍ സകലര്‍ക്കും വധുക്കളായി....
ചരിത്രസ്‌മൃതികളാണ്‌. പണിക്കരുടെ ഉള്ളിലൂടെ അവ ചിത്രപരമ്പരയായി കടന്നുപോയി. ഓര്‍മ്മക്കൂമ്പാരത്തിന്റെ മറ്റൊരിടനാഴിയില്‍നിന്ന്‌ അയാള്‍ കണ്ണുതുറന്നു. തിണ്ണയിലേയ്‌ക്കു ചാഞ്ഞിറങ്ങിയ ഇളം വെയില്‍നാളങ്ങളിലേയ്‌ക്കു നോക്കി പണിക്കര്‍ നിഴലളന്നു. അസ്‌തമിക്കാന്‍ ഏറിയാല്‍ രണ്ടു നാഴിക. അയാള്‍ എണീറ്റു. ക്ഷുബ്‌ധമായ മനസ്സോടെ പടിഞ്ഞാട്ടേയ്‌ക്കു പുറപ്പെട്ട്‌ അയാള്‍ കടലിലേയ്‌ക്കു നടന്നിറങ്ങി ആറിലും. തോട്ടിലും കുളിക്കുന്നതിലേറെ കൗതുകം അയാള്‍ക്ക്‌ കടലില്‍ കുളിക്കുന്നതിലൂണ്ടായിരുന്നു. ശാന്തമായ ഉള്‍പ്പരപ്പും അശാന്തമായ തിരപ്പാടും നിറഞ്ഞ കടലിലേയ്‌ക്കിറങ്ങുമ്പോള്‍ അയാള്‍ക്ക്‌ മനശ്ശാന്തി കൈവരുന്നു. തിരകളോട്‌ സംവദിക്കുന്ന മനസ്സുമായി അയാള്‍ മുങ്ങിക്കയറി. എന്തിനെന്നില്ലാതെ ആറ്റോരത്തൂടെ നടന്നു. ലക്ഷ്യമില്ലാതെ നീങ്ങിയ പാദങ്ങള്‍ പുലിപിച്ചപെണ്ണാളിന്റെ മടയുടെ മുന്നില്‍ അവസാനിച്ചു.
�വാലത്തമാന്നുരശിവാമുലപൊങ്ങുമന്നാ
മാലത്തയക്കുയലിമാര്‍ മുദല്‍കൊള്ളവേണ്ടും
വേലപ്പെടാദവനിരര്‍ത്തകമേവമ്പിന്ന
ക്കാലത്തുയാകയനിനെക്കളമേറുവീലാ......�
അത്‌ പുറംനാടിന്റെ സാഹിത്യമായിരുന്നു. സന്ധ്യയ്‌ക്കും അവളുടെ നാവില്‍ തന്ത്രസമുച്ചയം മാത്രം വിളങ്ങി. പണിക്കര്‍ വരാന്തയിലേയ്‌ക്കു കയറി.
�ആര്‌?�
മുത്തി അന്വേഷിച്ചു.
പണിക്കര്‍ സൗമ്യഭാവത്തില്‍ പ്രതിവചിച്ചു.
�പണിക്കര്‌.�
പതിവുമട്ടില്‍ മുത്തി വിസ്‌താരം തുടര്‍ന്നു:
�ഏമ്പണിക്കറ്‌? മലോളേന്നാ? മങ്ങലേരീന്നാ?�
നൂറ്റിപ്പത്തുകാരിയായ മുത്തിയുടെ ശേഷിക്കുന്ന ഓര്‍മ്മയില്‍ മലവിള ബംഗ്ലാവിലും മംഗലശ്ശേരിയിലും മാത്രമേ പണിക്കരുള്ളൂ. കാലപ്രയാണത്തില്‍ മുത്തി ഒരു കിഴട്ടുകാഞ്ഞിരം പോലെ വളരാതെയും തളരാതെയും നില്‌കുന്നു.
�മലോളേ മാറ്റ്‌ സൊപ്പരം ചര്‍ച്ചേണ്ട്‌�
�അയ്‌പറ, മലോളേല ചെറ്‌ക്കങ്‌�
വൃദ്ധയുടെ നാമജപം നിലച്ചതും ആരോടോ സംസാരിക്കുന്നതുമെല്ലാം കുഞ്ഞിലക്ഷ്‌മി അടുക്കളയില്‍ നിന്നു കേട്ടു. വിരുന്നുകാരന്‍ തന്നെത്തേടിവന്നതാണെന്നും അറിഞ്ഞു. എങ്കിലും ശബ്‌ദം തിരിച്ചറിഞ്ഞപ്പോഴാണവള്‍ ഉണര്‍ന്നത്‌. അവള്‍ പൂമുഖത്തേയ്‌ക്ക്‌ ഓടി ഇറങ്ങി.
�മ്പണിക്കരാ! ഞാം നെനച്ച്‌ ബേറാരാന്ന്‌�
പണിക്കര്‍ ഒന്നു മൂളുക മാത്രം ചെയ്‌തു.
പുലിപിടിച്ച പെണ്ണാളിന്റെ നാലാം തലമുറയാണ്‌ കുഞ്ഞിലക്ഷ്‌മി. മുത്തിയുടെ തലക്കുറി കൈമോശം വന്നെങ്കിലും അവളുടെ മകളും ചെറുമകളും നേരത്തേ മരിച്ചു. ചെറുമകള്‍ കുഞ്ഞിലക്ഷ്‌മിയെ പെറ്റയുടന്‍ മരിക്കുകയായിരുന്നു. പതിനാറുവര്‍ഷം വൃദ്ധ കുട്ടിയെ വളര്‍ത്തി. പതിനാറാം വയസ്സില്‍ അവള്‍ തൊഴിലേറ്റെടുത്തു. പത്തുവര്‍ഷമായി ആഴക്കും അയ്യുഴക്കും സ്വീകരിച്ച്‌ അവള്‍ കരവാരത്തിന്‌ ശാന്തി പകര്‍ന്നുകൊണ്ടിരിക്കുന്നു.
�ഞാമ്പോയൊന്ന്‌ കുളിച്ചുമ്മെച്ചുമ്പരാം...�
കുഞ്ഞിലക്ഷ്‌മി പറഞ്ഞു.
പണിക്കരുടെ മറുപടി കാക്കാതെ അവള്‍ അലക്കിയ കവണിയുമെടുത്ത്‌ തോട്ടിലേയ്‌ക്കുപോയി. വല്ലപ്പോഴും ലഭിക്കുന്ന
സൗഭാഗ്യമാണ്‌ പണിക്കര്‍. സ്ഥാനിമാത്രമല്ല കരുത്തനും; പതിവില്ലാതെ അവള്‍ കൂടുതല്‍ ശുചിയാകാന്‍ ശ്രമിച്ചു. ഒഴുകുന്ന തോടിനെതിര്‍നിന്ന്‌ അവള്‍ തന്നിലെ മാലിന്യങ്ങളെല്ലാം ഒഴുക്കിക്കളഞ്ഞു.
വൃദ്ധ പണിക്കരോട്‌ കരവാരത്തെ പൊന്തക്കാടുകളെക്കുറിച്ചു പറഞ്ഞു. ഒരു നൂറ്റാണ്ടിനുമുമ്പ്‌ ആ പൊന്തകളിലൊന്നില്‍ വച്ച്‌ തന്റെ കന്യാചര്‍മ്മം ചീന്തിയതിനെക്കുറിച്ചു പറഞ്ഞു. തറവാട്ടിലെ പെണ്‍കുട്ടികള്‍ പൂനുള്ളാന്‍ വരുന്ന നട്ടുച്ചകളില്‍ അവരെ പിന്‍പറ്റിവരുന്ന ചെറുവാല്യക്കാരുടെ വികൃതികളെക്കുറിച്ച്‌....
കുഞ്ഞിലക്ഷ്‌മി കുളികഴിഞ്ഞുവന്നു. മുറിച്ചു വേവിച്ച കപ്പ വിളമ്പി പണിക്കര്‍ക്കും മുത്തിക്കും നല്‍കി. അവളും കഴിച്ചു.
അറയില്‍ പാവിരിച്ചു. മുനിഞ്ഞു കത്തുന്ന പുന്നയ്‌ക്കാഎണ്ണ വിളക്കിന്റെ വെളിച്ചത്തില്‍ പണിക്കര്‍ അവളുടെ ആവരണം നീക്കി. അപ്പോഴും വൃദ്ധ തന്റെ ജീവിത സഞ്ചാരത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍ അയവിറക്കുകയായിരുന്നു. രാത്രിയുടെ മൂര്‍ദ്ധന്യത്തിലും ഉറങ്ങാതെ രണ്ടുടലും ഒരാത്മാവും. പ്രേക്ഷകരില്ലെങ്കിലും വൃദ്ധ തന്റെ തന്ത്രസമുച്ചയം ഉരുവിട്ടുകൊണ്ടിരുന്നു. കുഞ്ഞിലക്ഷ്‌മിയും പണിക്കരും അതിന്റെ പ്രയോഗപഥങ്ങളില്‍ കടയോളം തുഴഞ്ഞുകൊണ്ടുമിരുന്നു

Published By D.C Books Kottayam

Wednesday, May 11, 2011

പട്ടണത്തിന്റെ ഭൂതം THE PAST IN PATANAM

പട്ടണത്തിന്റെ ഭൂതം   THE PAST IN PATANAM

കണ്‍മുന്നില്‍ ഇരുണ്ടൊടുങ്ങുന്ന ഈ പകലാണ്‌ നാളത്തെ ചരിത്രമെന്നും, താന്‍ കഞ്ഞിമോന്തുന്ന കറിച്ചട്ടിയാണ്‌ നാളത്തെ ചരിത്രോപധാനമെന്നും അറിയാത്ത ഒരാദിമ ജനത എല്ലാ സമൂഹത്തിലുമുണ്ടാകും. അവര്‍ അവശിഷ്‌ടങ്ങളെ സ്‌മാരകങ്ങളാക്കി സൂക്ഷിച്ചു വെയ്‌ക്കുന്നുണ്ടാവില്ല. എങ്കില്‍പോലും അവ മണ്ണിന്റെ ഉള്‍നിലങ്ങളില്‍ നാശമടയാതെ, മണ്ണോടു മണ്ണു ലയിച്ചൊന്നാകാതെ അവശേഷിക്കുന്നുണ്ടാകും. അവ കണ്ടെടുക്കാനുള്ള ഉദ്‌ഘനനങ്ങള്‍ ചരിത്ര നിര്‍മ്മാണത്തിന്റെ ഭാഗം തന്നെയാണ്‌. എല്ലാ പരിഷ്‌കൃത സമൂഹത്തിലും അത്തരം ഉദ്‌ഘനനങ്ങള്‍ നടന്നു വരുന്നുണ്ട്‌. നമുക്കും അതില്‍ നിന്ന്‌ പിന്മാറി നില്‌ക്കുക സാധ്യമല്ല.

കേരളത്തിന്‌ അതിദീപ്‌തമായ ഒരു ഭൂതകാലമുണ്ടായിരുന്നു എന്നു തെളിയിക്കുന്ന നിരവധി ചരിത്ര പരാമര്‍ശങ്ങള്‍ ലോകത്താകമാനമുള്ള പ്രാചീന മധ്യകാല സഞ്ചാരികളുടെ കുറിപ്പുകളില്‍ നിന്ന്‌ നമ്മള്‍ മനസ്സിലാക്കുന്നു. മറ്റു ചില സാഹചര്യത്തെളിവുകള്‍ ആ അറിവുകളെ കൂടുതല്‍ ദൃഢപ്പെടുത്തുന്നുമുണ്ട്‌. നമ്മുടെ മണ്ണില്‍ നിന്ന്‌ അത്തരത്തിലുള്ള അതിപൂരാതന ചരിത്രത്തിന്റെ സാക്ഷ്യപ്പെടുത്തലുകള്‍ നിരവധി വീണുകിട്ടുന്നുമുണ്ട്‌. അങ്ങനെ ലഭിക്കുന്ന അറിവുകള്‍ കൂടുതല്‍ ആഴത്തിലുള്ള പഠനങ്ങള്‍ക്ക്‌ ......

Sunday, April 24, 2011

പ്രണയം കവിത്രയ കൃതികളില്‍ LOVE IN THE POEMS OF ASAN AND OTHERS

പ്രണയം കവിത്രയ കൃതികളില്‍

കലയിലും സാഹിത്യത്തിലും എന്നല്ല ജീവിതത്തിന്റെ സമസ്‌ത മേഖലകളിലും പ്രണയം അനാദിയായ ഒരു പ്രചോദനമാണ്‌. പുഴുവെ പൂമ്പാറ്റയായുടുപ്പിക്കുന്നതും മാനിന്‍ വഴിയേ തിരുമണ ക്കസ്‌തുരിമണം ചേര്‍ക്കുന്നതുമെല്ലാം ഈ പ്രണയത്തെ ഉദ്ദീപിപ്പിക്കുന്നതിനു വേണ്ടിത്തന്നെയാണ്‌.

"വനദേവതമാരേ, നിങ്ങളുമുണ്ടോകണ്ടൂ, വനജേക്ഷണയായ സീതയെ" 
എന്നുള്ള പുരുഷോത്തമനായ രാമന്റെ വിലാപത്തിനുപിന്നിലും ഈ പ്രണയത്തിന്റെ അനിര്‍വ്വചനീയമായ രസസന്നിവേശം തന്നെയാണ്‌. മലയാള കവിതയിലെ നവോത്ഥാന നായകരായ ആശാന്റെയും ഉള്ളൂരിന്റെയും വള്ളത്തോളിന്റെയും കവിതകളെടുത്താലും ഈ മട്ടില്‍ പ്രണയത്തിന്റെ അംശം കുറവല്ലാത്ത അളവില്‍ കണ്ടെത്താനാകും.

ആശയഗംഭീരനായും സ്‌നേഹഗായകനായും വാഴ്‌ത്തപ്പെടുന്ന കുമാരനാശാന്റെ മുഖ്യകാവ്യങ്ങളില്‍ പലതും ഒരുവിധത്തിലല്ലെങ്കില്‍ മറ്റൊരുവിധത്തില്‍ പ്രണയത്തിന്റെ, തീവ്രാനുരാഗത്തിന്റെ വിരഹത്തിന്റെ, വിപ്രയോഗത്തിന്റെയൊക്കെ വിഭിന്ന ഭാവങ്ങള്‍ തിങ്ങിക്കനത്തവ തന്നെയാണ്‌. നളിനിയും ലീലയും പൂര്‍ണ്ണമായും പ്രണയകാവ്യമായിരിക്കുമ്പോള്‍ കരുണയും ചണ്‌ഡാലഭിക്ഷുകിയും ദുരവസ്ഥയും വീണപൂവുമൊക്കെ പ്രണയ ബാഹ്യമായ ഒരിതിവൃത്തത്തിലുന്നുമ്പോള്‍ത്തന്നെ പ്രണയത്തിന്റെ ഒരു വര്‍ണ്ണ സങ്കരം ഉള്‍ക്കൊള്ളുന്നതായി കാണാം. ഈ മുഴുവന്‍ കൃതികളും പരിശോധിച്ചാല്‍ ഒന്നു വ്യക്തമാകും.

Saturday, March 26, 2011

കയര്‍ മലയാളത്തിലെ ക്ലാസിക്‌ നോവല്‍

COIR; THE CLASSIC NOVEL IN MALAYALAM

ജീവിതം, ജീവിതാവസ്ഥകള്‍, സമൂഹം, ചരിത്രം, രീതി വിശേഷങ്ങള്‍, ആശകള്‍, നിരാശകള്‍, സുഖം, ദു:ഖം, ആഹ്ലാദം, സന്താപം പിന്നെയും ഒരുപാട്‌ ചേരുവകള്‍. ഇവയൊക്കെയും ഒന്നായിട്ടോ പലതായിട്ടോ ചേരുമ്പോഴാണ്‌ ലോകം ഒരു സമഗ്ര പ്രതീതിയായി മാറുന്നത്‌. അങ്ങനെ സമഗ്ര പ്രതീതിയായി മാറുന്ന ലോകത്തെ കലാകാരന്‍, സാഹിത്യകാരന്‍ ആവിഷ്‌കരിക്കുമ്പോള്‍ അത്‌ പരസ്‌പരം ഇഴകള്‍ ചേര്‍ന്ന്‌ ഒന്നാകുന്ന കയറുപോലെയാകുന്നു. അങ്ങനെ ഇഴചേരലുകളിലൂടെ അത്‌ ഒന്നാകുമ്പോള്‍ അതിന്‌ ദൃഢത കൈവരുന്നു. ഇഴകള്‍ പിരിഞകലുമ്പോള്‍ അത്‌ ദുര്‍ബ്ബലവുമകുന്നു. ഇതൊരു സാമാന്യ തത്വമാണ്‌. ഈ തത്വത്തെ മുന്‍നിര്‍ത്തിയാവണം തകഴി തന്റെ ഇതിഹാസ നോവലിന്‌ കയര്‍ എന്ന്‌ പേര്‌ കൊടുത്തത്‌. സമൂഹത്തിലെ വൈവിധ്യങ്ങളുടെ തുമ്പും നാമ്പും കൂട്ടിപ്പിരിച്ച്‌ ജീവിതത്തിന്റെ സമഗ്രചിത്രം ആവിഷ്‌കരിക്കുന്ന ആ രചന മലയാളത്തിലെ എന്നല്ല ഇന്ത്യന്‍ സാഹിത്യത്തിലെ തന്നെ വിശിഷ്‌ടമായ നോവലുകളില്‍ ഒന്നാണെന്ന്‌ നിര്‍വിശങ്കം പറയാം.


ഒരുകരയുടെ, ഒരു പ്രദേശത്തിന്റെ ഒരു നൂറു വര്‍ഷത്തെ ചരിത്രം പശ്ചാത്തലമാകുന്ന ഈ നോവലില്‍ കടന്നു വരുന്ന മനുഷ്യപ്രകൃതങ്ങളെ ആരെയും നായകനായോ നായികയായോ നിര്‍വ്വചിക്കാന്‍ കഴിയില്ല. ക്ലാസിപ്പേര്‌കൊച്ചുപിള്ള മുതല്‍ കവിതയുടെ അസ്‌കിത ബാധിച്ച്‌ ഭ്രാന്തായിപ്പോകുന്ന മണികണ്‌ഠന്‍ വരെ, അല്ല അതും കഴിഞ്ഞ്‌ വട്ടത്ര ഗ്രിഗറിവരെനീളുന്ന പുരുഷ കഥാപാത്രങ്ങളെ നോവലിന്റെ ഉപകരണങ്ങള്‍ എന്നല്ലാതെ നായകന്‍ എന്നു പറായനാവില്ല. അങ്ങനെ ഒരു നായികാ നായക സങ്കല്‍പ്പത്തിനുവേണ്ടി ചുഴിഞ്ഞു നോക്കുമ്പോള്‍